ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും
റോമാ നഗരം |
റോമിലേക്കു ഫ്ലോറൻസിൽ നിന്നും ഒന്നര മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. റോമാ ടെർമിനൽ സ്റ്റേഷനിൽ നിന്നും മെട്രോ എടുത്തു വേണം ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീട്ടിലേക്കു പോകാൻ. ഇറ്റലിയിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും ഓർമ്മിപ്പിച്ചതാണ് പോക്കറ്റടി സൂക്ഷിക്കണമെന്ന്. പാരീസും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. മെട്രോയിൽ കയറുന്ന തിരക്കിൽ പോലീസിനെ പോലെ വേഷം ധരിച്ച രണ്ടു പെൺകുട്ടികൾ ബാഗ് ശ്രദ്ധിക്കൂ എന്ന് പറയുന്നത് കേട്ടു. തുടർന്ന് ഒരു ബഹളവും. അവർ കയറാതെ പിന്തിരിയുന്ന കൂട്ടത്തിൽ ഞങ്ങളുടെ പെട്ടിക്കു ഒരു ചവിട്ടും. അകത്തു കയറി ചോദിച്ചപ്പോളാണ്. ബാഗ് ശ്രദ്ധിക്കൂ എന്ന് ശ്രദ്ധ മാറ്റി, ജോസെഫിന്റെ പോക്കറ്റിൽ കയ്യിട്ടത്രേ. പെൺകുട്ടികളെ മാത്രമല്ല, പോക്കറ്റ് കൂടി ശ്രദ്ധിച്ചത് കൊണ്ടു ജോസഫിന്റെ പഴ്‌സ് പോയില്ല. അതിന്റെ വിഷമത്തിൽ ആണ് പെട്ടിക്കു ചവിട്ടു തന്നിട്ടു ഓടിയത്. ഇവിടെ പോക്കറ്റടി വിദഗ്ധർ സ്ത്രീകളാണ് പോലും. എന്തായാലും പിന്നീടങ്ങോട്ട് എല്ലാവരും ഒന്നു കൂടി കരുതലിൽ ആയിരുന്നു.
റോമിൽ ബുക്ക് ചെയ്ത അപ്പാർട്ട്മെന്റിന്റെ ഉടമ 'നിക്കോള' ഞങ്ങൾക്കു വീട്ടിലെത്താനുള്ള വഴിയും നിർദ്ദേശങ്ങളും എല്ലാം നേരത്തെ തന്നെ മെയിൽ അയച്ചു തന്നിരുന്നു. വീട്ടിൽ ആളില്ലെങ്കിൽ വീടുതുറക്കാൻ താക്കോൽ എവിടെ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരം വരെ. ഫ്ലോറൻസിലെ താമസത്തിന്റെ വിഷമം മാറ്റാനെന്ന പോലെ നല്ലൊരു താമസം റോമിൽ തരപ്പെട്ടു. 'മാർത്ത'യുടെയും 'നിക്കോളയു'ടെയും എന്ന പേരിൽ രണ്ടു ചെറിയ അപ്പാർട്മെന്റുകൾ ചേർത്തുവച്ച ഒരു അപ്പാർട്മെന്റ്. ഓരോന്നിലും ഒരു കൊച്ചു കുടുമ്പത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഓരോ ബോർഡിൽ മുൻപ് വന്നു താമസിച്ചവർ നല്ല നല്ല അഭിപ്രായങ്ങൾ എഴുതിയിട്ടിരിക്കുന്നു. താമസക്കാർ പാലിക്കേണ്ട ഒരേ ഒരു റൂൾ വീടിനെ ബഹുമാനിക്കൂ എന്നത് മാത്രം.
തൊട്ടു താഴെയുള്ള തെരുവിലെ കടകളിൽ നിന്നും അവശ്യ സാധങ്ങൾ കൂടി വാങ്ങി ഞങ്ങൾ താമസം തുടങ്ങി. പ്രാതലും അത്താഴവും വീട്ടിൽ തന്നെ വച്ചു. ഉച്ചയ്ക്ക് മാത്രം പുറത്തു നിന്ന് കഴിച്ചു. യാത്രാ ക്ഷീണം എല്ലാം ഉറങ്ങി തീർത്തു രാവിലെ വത്തിക്കാൻ കാണാനിറങ്ങി.
അരളിപ്പൂക്കൾ വിടർന്നു നിൽക്കുന്ന വഴിയോരങ്ങൾ. വത്തിക്കാനിലേയ്ക്ക് ബസിൽ പോകാം. ബസിൽ തന്നെ ടിക്കറ്റ് വിൽക്കുന്ന പരിപാടി ഇവിടെ ഇല്ല . പുറത്തുള്ള ചില കടകളിലോ, ടിക്കറ്റ് മെഷീനിലോ നിന്ന് ടിക്കറ്റ് വാങ്ങിയിട്ടു വേണം ബസിൽ കയറാൻ. ഇതറിയാതെ ഒരു പ്രാവശ്യം കയറി ടിക്കറ്റ് ഇല്ലാതെ യാത്രയും ചെയ്തു. പലരും ടിക്കറ്റ് സ്വൈപ്പ് ചെയ്യുന്നതൊന്നും കണ്ടില്ല.
പ്രധാന കവാടം കണ്ടുപിടിച്ചു അകത്തു കടന്നപ്പോൾ മുതൽ 'സ്കിപ് ദി ലൈൻ ഗൈഡഡ് ടൂർ' വേണോ എന്ന് ഒരുപാടു പേര് വന്നു ചോദിച്ചു കൊണ്ടേയിരുന്നു. ടിക്കറ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ പറഞ്ഞു, 'ടിക്കറ്റ് ഉണ്ടെങ്കിലും ഈ ക്യൂ നിൽക്കാതെ പറ്റില്ല, ഞങ്ങൾക്ക് സ്‌പെഷ്യൽ എൻട്രൻസ് ഉണ്ട്, കുട്ടികളുമായി നിന്നു ബുദ്ധിമുട്ടാതെ കൂടെ വരൂ, ഒരു 120 യൂറോ തന്നാൽ മതി എന്ന്' , എന്തൊരു സ്നേഹം! ടിക്കറ്റ് നേരത്തെ എടുത്തത് തന്നെ ക്യൂ നിൽക്കേണ്ടി വരില്ലെന്ന് കരുതി ആണ്. സംശയം ബലപ്പെട്ടപ്പോൾ ജോസഫ് മ്യൂസിയത്തിലേക്കുള്ള വഴി വേറെ ആണെന്ന് എവിടെയോ പോയി തിരക്കിയെറിഞ്ഞു. അവിടെ കണ്ടത് പള്ളിയിലേക്കുള്ള നിരയാണ്. പുറത്തിറങ്ങി മ്യൂസിയത്തിന്റെ കവാടത്തിലേക്ക് നടന്നു. സെക്യൂരിറ്റി ചെക്കിങ് ഉണ്ട്. വലിയ സ്‌ക്രീനിൽ പോപ്പ് കുട്ടികളോട് ചിരിച്ചുകൊണ്ടു വർത്തമാനം പറയുന്ന വീഡിയോ കാണാം .
വത്തിക്കാൻ മ്യൂസിയം |
വത്തിക്കാൻ മ്യൂസിയം. ലോക ഭൂപട ഇടനാഴി |
അവിടെ നിന്നിറങ്ങുമ്പോൾ പ്രധാന പള്ളിയായ 'സെന്റ് പീറ്റേഴ്സ് ബസിലിക്ക' തൊട്ടടുത്താണ്. ഗൈഡഡ് ടൂറുകാർക്ക് നേരെ കേറാം എന്നു കണ്ടു. മറ്റുള്ളവരുടെ കാര്യം ആരും പറഞ്ഞു കേട്ടില്ല. മുന്നിൽ തുറന്നു കണ്ട വഴിയിലൂടെ ഞങ്ങളും കയറി.
സൈന്റ്റ് പീറ്റേഴ്സ് ബസിലിക്ക |
സൈന്റ്റ് പീറ്റേഴ്സ് ബസിലിക്ക അൾത്താര. |
വലതു വശത്തു ചാപ്പലിൽ, മൈക്കലാഞ്ജലോയുടെ പ്രശസ്തമായ ഒരു ശില്പമുണ്ട്, ക്രൂശിതനായ മകനെ മടിയിലെടുത്തിരിക്കുന്ന മാതാവിന്റെ രൂപം. സഹനത്തിന്റെ പ്രതീകം. ഒരുപാടു പ്രത്യേകതകളുള്ള ശില്പമാണ്. ഇതിൽ മാത്രമാണ് ശില്പി തന്റെ പേര് കൊത്തിയിട്ടുള്ളതും. അവിടെ ആകെ തിരക്കാണ്. മറിയ മുന്നിലേക്ക് ഊളിയിട്ടുപോയി. ഞങ്ങൾ കുറച്ചു മാറി കാത്തു നിന്നു . നടന്നും വിശന്നും ക്ഷീണിച്ചിട്ടാവണം സച്ചുക്കുട്ടൻ ചമ്രം പടിഞ്ഞു നിലത്തിരുന്നു. ജോസഫും അവനു കൂട്ടിരുന്നു. അപ്പോഴാണ് രണ്ടു പോലീസുകാർ എവിടുന്നോ വന്നു ഇവിടെ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്. ജോസഫെണീറ്റു കാര്യം ചോദിച്ചപ്പോൾ ഇറ്റാലിയനിൽ എന്തൊക്കെയോ പറഞ്ഞു, ഇതു പിക്‌നിക് സ്ഥലമല്ല ഇരിക്കാൻ എന്നോ മറ്റോ ആണ്. അതും പോരാഞ്ഞു കുട്ടിയും ഇരിയ്ക്കാൻ പാടില്ലെന്നു പ്രഖ്യാപിച്ചു നടന്നകന്നു. അവരുടെ നോട്ടം കണ്ടപ്പോഴേ സച്ചു എണീറ്റ് എന്റെ ഒക്കത്തു കയറി സുഖമായി ഇരുന്നു. ഇവിടെ നിന്ന് എണീപ്പിക്കാൻ ഇവർക്കാവില്ലല്ലോ.
'ഇതെന്തു നിയമം?' ജോസഫിന് ദേഷ്യം വന്നു തുടങ്ങി . 'വരുന്നവർ മുഴുവൻ ഇവിടെ ഇരിയ്ക്കാൻ തീരുമാനിച്ചാൽ ബുദ്ധിമുട്ടാവില്ലേ, അതു കൊണ്ടാവും' എന്ന് ഞാൻ വെറുതെ സമാധാനിപ്പിച്ചു. മതമേതായാലും ദൈവത്തിന്റെ ആൾക്കാരോട് മനുഷ്യർ വഴക്കിനു പോകാതിരിക്കുന്നതാണ് നല്ലത്. വെളിയിലിപ്പോഴും മാർപ്പാപ്പ കുട്ടികളെ ഓമനിക്കുന്ന വീഡിയോ തുടരുന്നുണ്ടാകും. അതാണ് ഒരു സമാധാനം. സച്ചൂക്കുട്ടനേം എടുത്തു കൊണ്ടിറങ്ങുമ്പോൾ , കർത്താവിനെ മടിയിലേറ്റിയ മാതാവിനെ ഒന്ന് കൂടി നോക്കി, അവിടെ തിരക്ക് ഒഴിയുന്നേയില്ല. .
സ്വിസ് കാവൽ ഭടൻ |
വത്തിക്കാൻ പള്ളി മുറ്റത്തെ വേദി. |
പള്ളിമുറ്റത്തു മാർപ്പാപ്പ ഭക്തജനങ്ങളെ അഡ്രസ് ചെയ്യുന്ന വേദി. തുടർന്ന് കൊട്ടാരക്കെട്ടിന്റെ വിശാലമായ മുറ്റം. അകത്തേക്ക് പോകാൻ നിന്നപ്പോൾ ടൂർ ഗൈഡുകൾ വന്നു പൊതിഞ്ഞെങ്കിൽ തിരികെ പോകുമ്പോൾ ഭിക്ഷ ചോദിച്ചു പലരും വന്നു. ദേവാലയമാണെങ്കിൽ പോലും ഇവിടെ ഇതൊട്ടും പ്രതീക്ഷിച്ചില്ല. ലോകമെമ്പാടുമുള്ള അശരണർക്കു സംരക്ഷണത്തിനായി ദൂതരെ അയക്കുന്നതിൽ കേൾവികേട്ട സ്ഥലമാണ്. പൂന്തോട്ടങ്ങളും മറ്റുമായി ഇനിയും ഒരുപാട് കാണാൻ ഉണ്ടായിരുന്നെകിലും എല്ലാവര്ക്കും ക്ഷീണമായി. നേരം നാലുമണി ആയിട്ടുണ്ടാകും. വത്തിക്കാനോടു യാത്ര പറഞ്ഞു പുറത്തിറങ്ങി. റോഡിനപ്പുറം ചെറിയ ചില കടകൾ ഉണ്ട്. ഉച്ചയ്ക്കു കഴിക്കാത്തതിനാൽ നല്ല വിശപ്പും. ഇത്തരം തട്ടു കടകളിൽ ഫ്രോസൺ ഭക്ഷണം ചൂടാക്കി തരുന്ന പരിപാടി ആണെന്ന് കഴിച്ചു തുടങ്ങിയപ്പോൾ മനസിലായി. വിശപ്പിനു തൽക്കാല ശാന്തി വരുത്തി , പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
വത്തിക്കാനിൽ നിന്നും തിരികെയുള്ള ബസ് റൂട്ടിൽ തന്നെ ആണ് റോമാ സാമ്രാജ്യത്തിന്റെ പഴയ ഏടുകൾ . ഏറെ കൗതുകകരമായ കാഴ്ചകൾ. ഇടയിൽ വേഷപ്രച്ഛന്നരായ ആൾക്കാരും , ചിത്രം വരച്ചു കൊടുക്കുന്നവരും ഒക്കെ ഉണ്ട്. ദൂരെ സ്വാമി വേഷത്തിൽ താടിയും കാഷായ വേഷവും ഒക്കെ ധരിച്ചു ഒരാൾ ഇരിക്കുന്നതും ശ്രദ്ധിച്ചു.
വീട്ടിലെത്തി കുളിച്ചു ഓരോ കാപ്പിയൊക്കെ കുടിച്ചു ബൗദ്ധിക ചർച്ചകൾ ആരംഭിച്ചു. കൂട്ടത്തിൽ അത്താഴവും തയ്യാറായി. ചർച്ചകൾ കടുപ്പിക്കാൻ കുട്ടികൾ സമ്മതിക്കാത്തത് കാരണം എല്ലാവരും മര്യാദയ്ക്ക് ഭക്ഷണം കഴിച്ചുറങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ റോമാ സാമ്രാജ്യത്തിലേക്ക് പുറപ്പെട്ടു . ബസ്സിൽ 'കൊളോസിയം' സ്റ്റോപ്പിൽ ഇറങ്ങി.
റോമാ നാഗരികതയുടെ പടുകൂറ്റൻ തീയേറ്റർ . അകത്തു കയറാൻ ടിക്കറ്റ് നേരത്തെ എടുത്തിരുന്നു. ഇവിടെയും ഒരു ക്യൂവിൽ നിന്നപ്പോൾ, 'സ്‌കിപ് ദി ലൈൻ ഗൈഡഡ് ടൂർ' വേണോ എന്ന് ചോദിച്ചു ഒരാൾ വന്നു. വേണ്ടെന്നു പറഞ്ഞെങ്കിലും ടിക്കറ്റ് ഉള്ള സ്ഥിതിക്ക് നേരെ പോകാമെന്നും അതിനുള്ള വഴിയും കാണിച്ചു തന്നു. അതാണ് മര്യാദ. വത്തിക്കാനിൽ നേരെ തിരിച്ചായിരുന്നു അനുഭവം. കുറേപ്പേരോട് ചോദിച്ചെങ്കിലും, ശരിയായ വഴി പറഞ്ഞു തരാൻ ആരും നിന്നില്ല.
'കൊളോസിയം' |
കൊളോസിയത്തിന്റെ ഉൾഭാഗം |
റോമൻ ഫോറം |
ധാരാളം പുരാതന ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു റോമിൽ. കുറെയൊക്കെ റോമൻ തീയിലും, ഭൂകമ്പത്തിലുമൊക്കെ തകർന്നു. മിച്ചമുള്ളവ ക്രിസ്ത്യൻ പള്ളികളായി മാറി. വിപ്ലവങ്ങളും അധിനിവേശ കഥകളും ഒരുപാടൊരുപാട് മാറിമറിഞ്ഞു കിടക്കുന്നു. പിൽക്കാലത്തു റോമാ സാമ്രാജ്യത്തിന്റെ പതനം അന്നത്തെ ചേരസാമ്രാജ്യത്തിലും സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയിരുന്നു എന്നു വായിച്ചു. അധിനിവേശങ്ങൾ കേരളത്തിലും എത്ര വന്നു മാഞ്ഞു. ലോകമൊട്ടുക്കു ഗോത്രാചാരങ്ങളിൽ നവോത്ഥാന നിയമങ്ങൾ പിടിമുറുക്കിയപ്പോൾ പണികിട്ടിയത് പണിയെടുക്കുന്നവർക്കും പെണ്ണുങ്ങൾക്കുമാണ്. അവരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ ആയിരുന്നു മതവിശ്വാസങ്ങളുടെ ഓരംപറ്റി പതുക്കെപ്പതുക്കെ നടപ്പാക്കപ്പെട്ടത്. ഇപ്പോളെല്ലാം ചരിത്ര വിഷയങ്ങളാണ്. ചരിത്രം ഇങ്ങനെ കണ്ടു കെട്ടും പഠിച്ചാൽ ഒരു താൽപ്പര്യം ഒക്കെ തോന്നും. ഏതു ചരിത്ര വിരോധിക്കും.
റോമൻ ഫോറത്തിൽ |
പാന്തിയോൺ |
എല്ലാ ദൈവങ്ങൾക്കും കൂടി ഉള്ള ഒറ്റ ക്ഷേത്രമാണ് പാന്തിയോൺ. വിശുദ്ധമാതാവിന്റേയും ക്രൂശിതരുടെയും നാമത്തിൽ പിന്നീട് പള്ളിയായി മാറ്റപ്പെട്ടുവെങ്കിലും, ഇന്നും പൈതൃക സ്വത്തായി ഗവണ്മെന്റിന്റെ അധീനതയിൽ സംരക്ഷിക്കപ്പെടുന്നുണ്ടിവിടം. പ്രത്യേക രീതിയിലുള്ള നിർമ്മിതി. അകത്തു പ്രശസ്‌ത ചിത്രകാരനായ റാഫേലിന്റെ കല്ലറയുമുണ്ട്. കാലപ്പകർച്ചയിൽ കാര്യമായ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ സാധിച്ച ഒരു ദേവാലയം കൂടി ആണിതു.
നഗരം കണ്ടു ഒരുപാട് നടന്നെങ്കിലും ഒട്ടും മുഷിഞ്ഞില്ല. കുന്നും തടങ്ങളും കയറി ഇറങ്ങി പുതിയ കാലത്തിന്റെയും പഴയ കാലത്തിന്റെയും വരമ്പിലൂടെയുള്ള നടത്തം. വഴിയിൽ പലയിടത്തും പാട്ടുകാർ പാടുന്നു. തലേദിവസം ബസിലിരുന്ന കണ്ട സ്വാമിയെ വീണ്ടും കണ്ടില്ല, പകരം മാർപ്പാപ്പയുടെ വേഷം ധരിച്ചു ഒരാൾ ഇരിക്കുന്നു. ഒരുപക്ഷേ അയാൾ തന്നെ പുതിയ വേഷത്തിൽ എത്തിയതാവാം. രണ്ടായാലും അന്നന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള വേഷമാണ്. പുഞ്ചിരിച്ചു, കയ്യുയർത്തി വഴിയാത്രക്കാരെ അനുഗ്രഹിച്ചു കൊണ്ടിരിയ്ക്കുന്നു. കഥകൾ പറയുന്ന പുരാതന സാമ്രാജ്യത്തിൽ കുട്ടികൾ ഒളിച്ചു കളിച്ചു കൂടെ നടന്നു.
വൈകിട്ട് വീട്ടിൽ എത്തി ഒരു കേക്കു മുറിക്കാനുള്ള ഒരുക്കം. 'റിയാന'ക്കുട്ടിയുടെ പിറന്നാളാണ്. കുട്ടികൾ നിരന്നു നിന്ന് പത്തുപതിനൊന്നു മെഴുകുതിരി ഒക്കെ കത്തിച്ചു വച്ചതും സച്ചുക്കുട്ടൻ ഒറ്റ ഊതൽ. എല്ലാവരും അന്തം വിട്ടു നിന്ന ഒരു നിമിഷം , കെടാതെ ബാക്കി നിന്ന മെഴുകുതിരിയും ഊതിക്കെടുത്തി വീണ്ടുമവൻ മാതൃകയായി. പരിപാടി വീണ്ടും ഒന്നേന്നു തുടങ്ങി. റോമൻ ചിത്ര കഥാ പുസ്തകങ്ങളുടെ സമ്മാനവും കുട്ടികൾക്കിഷ്ടമുള്ള ജാപ്പനീസ് 'രാമനും' (Ramen Noodles ) എത്തിയതോടു കൂടി എല്ലാവർക്കും സന്തോഷമായി . വീട്ടിലേയ്ക്കുള്ള വഴിയരികിൽ ഒരു വീട്ടുകാർ തന്നെ നടത്തുന്ന ജാപ്പനീസ് ഭക്ഷണ ശാല കുട്ടികൾ ആദ്യം തന്നെ നോട്ടമിട്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇറ്റലി നിരാശപ്പെടുത്തിയില്ല. (അകെ ഒരു തട്ടുകട മാത്രമേ അപവാദമായി തോന്നിയുള്ളൂ) എല്ലാത്തരം ഭക്ഷണവും തനതു രുചികളിൽ തന്നെ കിട്ടും. കാലാവസ്ഥയും കുറച്ചു ചൂടുള്ളതായതു കൊണ്ടാവാം എരിവും പുളിയുമൊക്കെ ഇവരുടെ ഭക്ഷണത്തിനുണ്ട്. ഇറ്റാലിയൻ സീസണിങ്ങിൽ നല്ല കാന്താരി ഉണക്കി പൊടിച്ചു ചേർത്തിട്ടുണ്ട്. 'പിസ'യാണെങ്കിൽ തൂക്കത്തിനാണ് വില. റെസ്റ്റോറന്റിലെ ആൾക്കാരും പ്രസന്ന വദനരാണ്.
വൈകിട്ട് വീട്ടിൽ എത്തി ഒരു കേക്കു മുറിക്കാനുള്ള ഒരുക്കം. 'റിയാന'ക്കുട്ടിയുടെ പിറന്നാളാണ്. കുട്ടികൾ നിരന്നു നിന്ന് പത്തുപതിനൊന്നു മെഴുകുതിരി ഒക്കെ കത്തിച്ചു വച്ചതും സച്ചുക്കുട്ടൻ ഒറ്റ ഊതൽ. എല്ലാവരും അന്തം വിട്ടു നിന്ന ഒരു നിമിഷം , കെടാതെ ബാക്കി നിന്ന മെഴുകുതിരിയും ഊതിക്കെടുത്തി വീണ്ടുമവൻ മാതൃകയായി. പരിപാടി വീണ്ടും ഒന്നേന്നു തുടങ്ങി. റോമൻ ചിത്ര കഥാ പുസ്തകങ്ങളുടെ സമ്മാനവും കുട്ടികൾക്കിഷ്ടമുള്ള ജാപ്പനീസ് 'രാമനും' (Ramen Noodles ) എത്തിയതോടു കൂടി എല്ലാവർക്കും സന്തോഷമായി . വീട്ടിലേയ്ക്കുള്ള വഴിയരികിൽ ഒരു വീട്ടുകാർ തന്നെ നടത്തുന്ന ജാപ്പനീസ് ഭക്ഷണ ശാല കുട്ടികൾ ആദ്യം തന്നെ നോട്ടമിട്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇറ്റലി നിരാശപ്പെടുത്തിയില്ല. (അകെ ഒരു തട്ടുകട മാത്രമേ അപവാദമായി തോന്നിയുള്ളൂ) എല്ലാത്തരം ഭക്ഷണവും തനതു രുചികളിൽ തന്നെ കിട്ടും. കാലാവസ്ഥയും കുറച്ചു ചൂടുള്ളതായതു കൊണ്ടാവാം എരിവും പുളിയുമൊക്കെ ഇവരുടെ ഭക്ഷണത്തിനുണ്ട്. ഇറ്റാലിയൻ സീസണിങ്ങിൽ നല്ല കാന്താരി ഉണക്കി പൊടിച്ചു ചേർത്തിട്ടുണ്ട്. 'പിസ'യാണെങ്കിൽ തൂക്കത്തിനാണ് വില. റെസ്റ്റോറന്റിലെ ആൾക്കാരും പ്രസന്ന വദനരാണ്.
പിറ്റേന്ന് മടക്കം. തിരുവോണ ദിവസമാണ്. മിച്ചമുള്ള പാലെല്ലാം കുടിച്ചു വറ്റിച്ചു, അരിയും ഉപ്പും ഒക്കെ പൊതിഞ്ഞു ഇനി വരുന്നവർക്ക് വേണ്ടി വച്ചു, ബോർഡുകളിൽ മലയാളത്തിൽ നന്ദി എഴുതി ചേർത്തു. വീടെല്ലാം വൃത്തിയാക്കി താക്കോൽ 'നിക്കോള' പറഞ്ഞ സ്ഥലത്തൊളിപ്പിച്ചു അവിടെ നിന്നിറങ്ങി. വിശ്വാസം അതല്ലേ എല്ലാം.
--------------------------------------
Comments
Post a Comment